കല്‍പ്പറ്റ: കനത്തുപെയ്യുന്ന മഴയില്‍ ജലസമൃദ്ധി വീണ്ടെടുക്കുകയാണ് വയനാട്ടിലെ പുഴകളും തോടുകളും. രണ്ടുദിവസമായി കുഞ്ഞന്‍ നീര്ച്ചാലുകളില്പോലും കാണുന്നത് ശക്തമായ പ്രവാഹം. പനമരം, മാനന്തവാടി പുഴകളടക്കം കബനി നദിയുടെ കൈവഴികള്‍ കലങ്ങിമറിഞ്ഞ് ഒഴുകുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ഈ സ്ഥിതിയില്‍ ആശ്വാസം കൊള്ളുകയാണ് ജനങ്ങളില്‍ ഒരു വിഭാഗം. എന്നാല്‍ നെഞ്ചില്‍ നെരിപ്പോടുമായി കഴിയുകയാണ് മറ്റൊരു കൂട്ടര്.
ആവശ്യത്തിന് വെള്ളമില്ലാതെ കൃഷിപ്പണികള്‍ മുടങ്ങിയ കര്‍ഷക സമൂഹത്തെ ജില്ലയുടെ പല ഭാഗങ്ങളിലും സങ്കോചമില്ലാതെ പെയ്യുന്ന മഴ ആഹ്ലാദത്തിലാക്കി. നെല്‍ക്കൃഷിക്ക് വയല്‍ ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കുറച്ചുവൈകിയാണെങ്കിലും മഴ എത്തിയത് നഞ്ചക്കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഒഴിവാക്കിയത്. മഴ വീണ് മണ്ണ് കുതിര്‍ന്നതോടെ വളസേചനം സാധ്യമായതിന്റെ സന്തോഷത്തിലാണ് ചെറുകിടക്കാരടക്കം തോട്ടം ഉടമകള്‍. മഴയുടെ അഭാവത്തില്‍ കാപ്പി, കുരുമുളക് കര്‍ഷകരടക്കം പ്രതിസന്ധി നേരിട്ടിരുന്നു.
എന്നാല്‍ മഴ രൗദ്രഭാവത്തിലേക്കു നീങ്ങുമ്പോള്‍ വീര്പ്പടക്കിയാണ് ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ ജീവിതം. ഉരുള്‍പൊട്ടലോ മണ്ണടിച്ചിലോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന ഭീതിയിലാണ് ജില്ലയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വസിക്കുന്നവര്‍. മുണ്ടക്കൈയിലും പുത്തുമലയിലും കാപ്പിക്കളത്തും പുഞ്ചിരിമട്ടത്തും ഒടുവില്‍ കള്ളാടിയിലും സംഭവിച്ച ദുരന്തങ്ങളെക്കുറിച്ചുള്ള ചിന്ത അസ്വസ്ഥതമാക്കുകയാണ് അവരുടെ മനസുകളെ. പുഴയോരവാസികളും മഴയത്ത് മയമില്ലാതെ ചോരുന്ന വീടുകളില്‍ കഴിയുന്നവരും പ്രയാസത്തിലാണ്. വീട്ടില്‍നിന്ന് തത്കാലത്തേക്കെങ്കിലും മാറിത്താമസിക്കേണ്ടിവരുമെന്ന ആകുലതയിലാണ് അവര്‍.
കുറുമ്പാലക്കോട്ട, പുത്തുമല, മണിക്കുന്നുമല, ചെമ്പ്ര, കാപ്പിക്കളം, തേലമ്പറ്റ, എളമ്പിലേരി, മേല്‍മുറി, നിരവില്‍പുഴ, മക്കിയാട്, മട്ടിലയം, സുഗന്ധഗിരി, ലക്കിടി എന്നിവ ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ചിലതാണ്. ഇവിടങ്ങളില്‍ തരക്കേടില്ലാതെയാണ് പെയ്ത്ത്.
രണ്ട് മാസത്തിനിടെ ജില്ലയില്‍ പെയ്തത് ശരാശരി 802 എംഎം മഴ
കല്‍പ്പറ്റ: ആഗോള കാലാവസ്ഥാവ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും മൂലം വൈകിയെത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ജില്ലയില്‍ ലഭിച്ചത് ശരാശരി 802 എംഎം മഴ. പുളിയാര്‍മല ഹ്യൂം കാലാവസ്ഥാ ലാബിന്റേതാണ് ഈ കണക്ക്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ജില്ലയില്‍ ലഭിക്കേണ്ടത്
ശരാശരി 1600 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ പകുതി അളവിലാണ് മഴ വര്‍ഷിച്ചത്.
ജൂലൈ 27 മുതല്‍ 31 വരെ ദിവസങ്ങളില്‍ 199 മില്ലി മീറ്ററാണ് ജില്ലയില്‍ രേഖപ്പെടുത്തിയ ശാരാശരി മഴ. കഴിഞ്ഞ രണ്ട് മാസം ലഭിച്ച ആകെ മഴയുടെ 25 ശതമാനത്തോളം പെയ്തത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലാണ്. ഈ മാസം നാല് വരെ ജില്ലയില്‍ നിലവില്‍ ലഭിക്കുന്ന അളവില്‍ മഴ തുടരാനിടയുണ്ടെന്ന് ഹ്യൂം ലാബ് പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ലക്കിടിയിലാണ്- 2,548 എംഎം. ഇക്കാലയളവില്‍ മുത്തങ്ങയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്-228 എംഎം. ഏറ്റവും ഉയര്‍ന്ന പഞ്ചായത്ത് ശരാശരി തൊണ്ടര്നാടിലാണ്-1,990 എംഎം. ഏറ്റവും കുറഞ്ഞ പഞ്ചായത്ത് ശരാശരി നൂല്‍പ്പുഴയിലാണ്-277 എംഎം. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ജില്ലയിലെ ഉയര്‍ന്ന ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞു. ജൂലൈ അവസാനത്തെ അഞ്ച് ദിവസങ്ങളില്‍ ലക്കിടിയും തൊണ്ടര്‍നാടും ഉള്‍പ്പെടെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചെങ്കിലും നൂല്‍പ്പുഴ, മുത്തങ്ങ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ കുറവ് കാരണം ജില്ലയുടെ പൊതുവായ മഴക്കണക്ക് ഇപ്പോഴും 50 ശതമാനം കുറവിലാണ് തുടരുന്നത്.
വെള്ളം കയറിയ
ഉന്നതിയില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
സുല്‍ത്താന്‍ ബത്തേരി: വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊഴുവണ വെള്ളച്ചാല്‍ ഉന്നതിയില്‍ കുടുങ്ങിയ കറുപ്പനെ(75) അഗ്നി-രക്ഷാസേനാംഗങ്ങളും നൂല്‍പ്പുഴ പോലീസും ചേര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 6.45ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാത്രി 8.15നാണ് പൂര്‍ത്തിയായത്. ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ ശിവദാസന്‍ നേതൃത്വം നല്കി.